Monday, September 5, 2011

ഗ്രാമീണമേഖലയെ പാടേ തഴഞ്ഞ് റിസര്‍വ് ബാങ്ക് സര്‍വേ

കൊച്ചി: രാജ്യത്തെ പണപ്പെരുപ്പ അനുമാനം നിശ്ചയിക്കാനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നടത്തുന്ന സര്‍വേയില്‍ ഗ്രാമീണമേഖലയെ പൂര്‍ണമായി തമസ്‌കരിച്ചു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെത്തന്നെ ദോഷകരമായി ബാധിക്കുന്നതലത്തിലേക്കാവും സര്‍വേയിലെ ഫലങ്ങള്‍ എന്ന ആശങ്ക ശക്തിപ്പെടുകയാണ്. രാജ്യത്തെ എഴുപത് ശതമാനത്തോളം ജനങ്ങള്‍ വസിക്കുന്ന ഗ്രാമീണമേഖലയെ പൂര്‍ണമായും അവഗണിച്ച് സര്‍വേ നടത്തുന്നതിന്റെ പ്രായോഗികത എന്തെന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുമില്ല.

രാജ്യത്തെ വീട്ടുചെലവുകളിലെ വര്‍ധന കണക്കാക്കാനായി ഓരോ മൂന്ന്മാസവും നടത്തുന്ന സര്‍വേയാണ് ഇത്. ജൂലായ്-സപ്തംബര്‍ പാദത്തിലെ സര്‍വേയ്ക്കാണ് ആര്‍ബിഐ ഇപ്പോള്‍ തുടക്കംകുറിച്ചിരിക്കുന്നത്.നഗരങ്ങളിലെ പണപ്പെരുപ്പത്തിന്റെ അളവുകോല്‍മാത്രം വച്ച് ഇന്ത്യയിലെ മുഴുവന്‍ പണപ്പെരുപ്പ അനുമാനം കണക്കാക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക്
ഇടവരുത്തും. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പിന്നാക്കം തള്ളുകയായിരിക്കും ഈ സര്‍വേയുടെ ഫലത്തിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തികനയങ്ങള്‍ നടപ്പാക്കുന്നതിലൂടെ സംഭവിക്കുക.

നഗരങ്ങളിലെമാത്രം പണപ്പെരുപ്പം കണക്കാക്കിയാല്‍ രാജ്യത്തെ മൊത്തം പണപ്പെരുപ്പം ശരാശരിയേക്കാള്‍ ഉയര്‍ന്നുതന്നെ നില്‍ക്കും. നഗരങ്ങളില്‍ സാധനങ്ങള്‍ക്ക് പൊതുവേ വില കൂടുതലായിരിക്കുമെന്നതുതന്നെ കാരണം. അതുകൊണ്ടുതന്നെ ഗ്രാമങ്ങളിലേതിനെക്കാള്‍ നഗരങ്ങളില്‍ വീട്ടുചെലവ് എപ്പോഴും കൂടുതലായിരിക്കും. ഉയര്‍ന്ന പണപ്പെരുപ്പത്തിന്റെപേരിലാണ് ആര്‍ബിഐ കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ 11 തവണ വായ്പാനിരക്കുകള്‍ ഉയര്‍ത്തിയത്. ഇതെത്തുടര്‍ന്ന് വായ്പകളുടെ തിരിച്ചടവില്‍ വന്‍ വര്‍ധനവാണ് വന്നിട്ടുള്ളത്. ആര്‍ബിഐയുടെ തെറ്റായ ആസൂത്രണത്തിന്റെ ഫലം സാധാരണജനങ്ങളെയാണ് ബാധിക്കുന്നത്.

രാജ്യത്തെ 12 നഗരങ്ങളിലായി 4,000 കുടുംബങ്ങളില്‍ നിന്നാണ് സര്‍വേയ്ക്കായി വിവരങ്ങള്‍ ശേഖരിക്കുന്നതെന്ന് ആര്‍ബിഐ തന്നെ വെളിപ്പെടുത്തിക്കഴിഞ്ഞു. ഈയിടെ പൂര്‍ത്തിയാക്കിയ സെന്‍സെസ് പ്രകാരം രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 69 ശതമാനവും ഗ്രാമങ്ങളിലാണെന്നിരിക്കെയാണ് ഇത്തരമൊരു തീരുമാനവുമായി ആര്‍ബിഐ മുന്നോട്ടുപോകുന്നത്.

രാജ്യത്ത് ഏറ്റവുമധികം പേര്‍ തൊഴില്‍ ചെയ്യുന്ന കാര്‍ഷിക മേഖലയേയും സര്‍വ്വെ പൂര്‍ണമായി അവഗണിക്കുകയാണ്. ഇത് സര്‍വേയുടെ ഉദ്ദേശ്യശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്നു. കഴിഞ്ഞ പാദത്തിലെ സര്‍വേയില്‍ വീട്ടമ്മമാര്‍, സ്വയംതൊഴില്‍ ചെയ്യുന്നവര്‍, മറ്റു ജീവനക്കാര്‍, ധനകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍, ദിവസക്കൂലിക്ക് പണിയെടുക്കുന്നവര്‍, വിരമിച്ചവര്‍, മറ്റു മേഖലകളില്‍ നിന്നുള്ളവര്‍ എന്നിവരെയാണ് പങ്കെടുപ്പിച്ചത്. മുംബൈയിലെ ബൗമോണ്ട് കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്ന ഏജന്‍സിയെയാണ് സര്‍വ്വേയ്ക്കായി ആര്‍ബിഐ നിയോഗിച്ചിരിക്കുന്നത്.2005 സപ്തംബര്‍ മുതലാണ് പണപ്പെരുപ്പ അനുമാന സര്‍വേയ്ക്ക് ആര്‍ബിഐ തുടക്കം കുറിച്ചത്. ഇതിനോടകം 24 പാദങ്ങളിലെ സര്‍വേ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇരുപത്തിയഞ്ചാമത്തെ സര്‍വെയാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. ഓരോ ത്രൈമാസത്തിലുമാണ് സര്‍വേ. ഈ ത്രൈമാസത്തിലും സര്‍വേയിലെ തെറ്റായ നയങ്ങള്‍ തിരുത്തിയില്ലെങ്കില്‍ രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നുതന്നെ നില്‍ക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ആഴ്ച പണപ്പെരുപ്പനിരക്ക് രണ്ടക്കം കടന്ന സാഹചര്യത്തില്‍ സപ്തംബറിലെ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് വായ്പാനിരക്കുകള്‍ വീണ്ടും ഉയര്‍ത്തിയേക്കുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്.
courtesy : r.roshan :: www.mathrubhumi.com

No comments:

Post a Comment