Saturday, May 15, 2010

മുഖാവരണമേ, നീയും ബാങ്കും തമ്മിലെന്ത്?....

മുഖാവരണമിട്ടുകൊണ്ട് ഒരു സ്ത്രീ പണമെടുക്കാന്‍ മുന്നിലെത്തുമെന്ന് സ്വപ്‌നത്തില്‍ പോലും ഞാന്‍ വിചാരിച്ചിരുന്നില്ല. മുസ്‌ലിം സ്ത്രീകളില്‍ ഏറെയും പര്‍ദ്ദ ധരിച്ചാണ് ബാങ്കില്‍ വരാറ്. അതില്‍ അസ്വാഭാവികതയൊന്നുമില്ലതാനും.

എന്നാല്‍ മുഖാവരണമാണ് ഇവിടെ പ്രശ്‌നം. മതവിശ്വാസത്തിന്റെ പ്രശ്‌നമാണ്. പക്ഷേ, ബാങ്ക് ജീവനക്കാര്‍ എന്ന നിലയില്‍ ഞങ്ങള്‍ കൃത്യമായി പാലിച്ചിരിക്കേണ്ട നിയമങ്ങളും ചട്ടങ്ങളുമുണ്ട്.







ഒരു വ്യക്തിയുടെ വിശ്വാസങ്ങളും സ്ഥാപനത്തിന്റെ നിയമങ്ങളും തമ്മില്‍ ഒരു ചേര്‍ച്ചയും ഇല്ലാതെ വന്നേക്കാം.

ഇരുചക്രവാഹന യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതില്‍ പിന്നെ പലരും ഹെല്‍മറ്റ് എടുത്തുമാറ്റാനുള്ള ക്ഷമ കാണിക്കാതെ, നേരെ ബാങ്കിനുള്ളിലേക്ക് കയറി വരുമായിരുന്നു-ബഹിരാകാശ സഞ്ചാരിയെപ്പോലെ... അനുദിനം വര്‍ദ്ധിച്ചു വരുന്ന കവര്‍ച്ചകള്‍, ആളെ തിരിച്ചറിയാനുള്ള പ്രയാസം...

മുമ്പില്‍ നില്ക്കുന്ന വ്യക്തി വേഷ പ്രച്ഛന്നനായിക്കൂടെ? 

പ്രശ്‌നം ഹെല്‍മറ്റായതുകൊണ്ട്, അവിടെ മത വിശ്വാസത്തിന്റെയും മറ്റും പ്രശ്‌നമില്ലാത്തതുകൊണ്ട് 'ഹെല്‍മറ്റ് ധരിച്ചുകൊണ്ട് ബാങ്കിനകത്ത് പ്രവേശിക്കരുത്' എന്ന ബോര്‍ഡ് വെച്ചു. എന്നാല്‍ വിശ്വസവുമായി കെട്ടു പിണഞ്ഞു കിടക്കുന്ന ഹിജാബിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്കിത് സാധ്യമാണോ?

അന്യപുരുഷന്മാരുടെ മുന്നില്‍ മുഖാവരണം മാറ്റി ഫോട്ടോ എടുപ്പിക്കാനും തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങാനും വയ്യാത്തത്ര തീവ്ര മതവിശ്വസമുളളവര്‍ വോട്ട് ചെയ്യാതിരിക്കുകയാണ് വേണ്ടത് എന്ന സുപ്രീം കോടതിയുടെ പരാമര്‍ശം വന്നിട്ട് അധികമായിട്ടില്ല. പക്ഷേ, കേരളത്തില്‍ മുഖാവരണമുള്ള പര്‍ദ്ദ ധരിക്കുന്ന രീതി അടുത്ത കാലത്താണ് കൂടുതല്‍ പ്രചാരത്തിലായത്.

സുപ്രീം കോടതി പരാമര്‍ശവുമായി ബാങ്ക് നിയമങ്ങള്‍ക്കും നേരിട്ട് ബന്ധമുണ്ടെന്നാണ് കരുതുന്നത്. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനദണ്ഡമനുസരിച്ച് ബാങ്കുകള്‍ അവരുടെ ഉപഭോക്താവിനെ അറിഞ്ഞിരിക്കണം (Know your customer-kyc) . ഒരു വ്യക്തിക്ക് ബാങ്കില്‍ അക്കൗണ്ട് തുടങ്ങണമെങ്കില്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും നിര്‍ബന്ധമാണ്. പണം തിരിച്ചെടുക്കാന്‍ പ്രത്യേകിച്ച് ലൂസ് ലീഫ് മുഖേനയുള്ള തിരിച്ചെടുക്കലിന് ഫോട്ടോ പതിച്ച പാസ്ബുക്കും നിര്‍ബന്ധം.

രാജ്യത്ത് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ അനുദിനം കൂടിക്കൊണ്ടിരിക്കുന്നു. ആള്‍മാറാട്ടം, കവര്‍ച്ച, കുഴല്‍പ്പണമിടപാടുകള്‍ എല്ലാം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. ഈ അവസ്ഥയില്‍ ബാങ്കര്‍ കസ്റ്റമറെ അറിഞ്ഞിരിക്കണം.

മുഖാവരണമിട്ടുകൊണ്ടുള്ള ഫോട്ടോയ്ക്ക് പ്രസക്തിയില്ല.

ഏതായാലും കുറച്ചു ദിവസം മുമ്പ് മുഖാവരണമിട്ട ഒരു സ്്ത്രീ എന്റെ മുന്നിലെത്തി. അവര്‍ക്ക് SB A/C ല്‍ നിന്ന് പണമെടുക്കണം. ഹെര്‍മറ്റു ധരിച്ച് മുന്നില്‍ നില്‍ക്കുന്ന വ്യക്തിയോടെന്ന പോലെ ഇവര്‍ക്കു മുന്നിലും ജാഗരൂകയായി. ഞാന്‍ മാത്രമല്ല എല്ലാ ജീവനക്കാരും തന്നെ.

ഫാത്തിമ തന്നെയാണെന്ന്്് എങ്ങനെ തിരിച്ചറിയും എന്ന ചോദ്യത്തിന് പാസ്ബുക്ക് തന്നു അവര്‍. പാസ്ബുക്കിലെ സാരിത്തലപ്പുകൊണ്ട് തലമറച്ച ഫാത്തിമയും മുന്നില്‍ നില്ക്കുന്ന വ്യക്തിയെയും തിരിച്ചറിയാന്‍ ഒരു മാര്‍ഗ്ഗവുമില്ല.

മുന്‍കൈയ്യും മുഖവുമൊഴികെയുള്ള ശരീരഭാഗങ്ങളാണ് വിശ്വാസിയായ മുസ്ലീം സ്ത്രീയെ സംബന്ധിച്ചിടത്തോളം മറയക്കപ്പെടേണ്ടത്. പക്ഷേ, ഇവിടെ കൈ കറുത്ത കൈയ്യുറകൊണ്ട് മറച്ചിട്ടുണ്ട് ഒപ്പം മുഖാവരണവും.

വീട്ടിലെ മറ്റാര്‍ക്കെങ്കിലും ഫാത്തിമ അറിയാതെ പാസ്ബുക്കുമായി ഈ വേഷത്തില്‍ വന്നുകൂടെ? അല്ലെങ്കില്‍ പുറത്തുള്ള മററാരെങ്കിലും? നാളെ യഥാര്‍ത്ഥ ഫാത്തിമ വന്ന് പരാതിപ്പെട്ടാല്‍ ചിലപ്പോള്‍ ഞങ്ങളുടെ കഞ്ഞികുടി മുട്ടും. പണമിടപാടായതുകൊണ്ട് തറവാട് വിറ്റാല്‍പോലും രക്ഷപെടാനായെന്നു വരില്ല.

ഏതായാലും കുറച്ചു നേരത്തെ സംസാരത്തിനു ശേഷം അവര്‍ എനിക്കു മുന്നില്‍ മുഖവരണം നീക്കി. ഹജ്ജിനുപോയി വന്നതില്‍ പിന്നെ വേഷം ഇങ്ങനെയാക്കിയതാണെന്നു പറഞ്ഞു. പക്ഷേ, ഇതവരുടെ മതവിശ്വാസത്തിന്റെ ഭാഗമാണത്രേ!

മതവിശ്വാസത്തിനെതിരല്ല പക്ഷേ, വിശ്വാസത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന ഈ വേഷം പലപ്പോഴും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നു എന്ന കാര്യം മറന്നുകൂടാ...

മെഡിക്കല്‍ കോളേജുള്‍പ്പെടെ ചില ആശുപത്രികളില്‍ കിടക്കുന്ന സ്ത്രീരോഗികളോട് പര്‍ദ ധരിക്കരുത് എന്ന് ഡോക്ടര്‍മാര്‍ പറയാറുണ്ട്. പരിശോധനയ്ക്ക് പ്രയാസമാണ് എന്നാണ് കാരണം പറയുന്നതെങ്കിലും രാത്രികാലങ്ങളില്‍ ചില ഞരമ്പുരോഗികള്‍ ഈ വേഷം ധരിച്ച് സ്്ത്രീകളുടെ വാര്‍ഡില്‍ കയറി പ്രശ്‌നമുണ്ടാക്കുന്നുപോലും.

സൗന്ദര്യം പ്രദര്‍ശിപ്പിക്കരുത് എന്നാണെങ്കില്‍ തന്നെ, തിരക്കുപിടിച്ച ജോലിക്കിടയില്‍ മുന്നില്‍ നില്ക്കുന്ന വ്യക്തിയുടെ അഴകളവുകള്‍ നോക്കി വികാരതരളിതരാവാന്‍ എത്ര പേര്‍ക്കാവും?

ഹിജാബ് ധരിച്ചവര്‍ക്ക് ബാങ്കിടപാട് പാടില്ലെന്നൊന്നും പറയാനാവില്ല. പക്ഷേ, ബാങ്ക് നിയമങ്ങള്‍ പാലിക്കപ്പെടാന്‍ ബാധ്യസ്ഥരാണ്. കറന്റ് അക്കൗണ്ട് ഒഴികെ മറ്റു നിക്ഷേപങ്ങള്‍ക്ക് പലിശ നല്കുന്നതുകൊണ്ട് അതും മതവിശ്വാസത്തിനെതിരാണ് എന്നത് മറ്റൊരു കാര്യം.


ഫാത്തിമ അക്കൗണ്ട് തുടങ്ങുന്ന സമയത്ത് ബാങ്ക് നിയമങ്ങള്‍ പാലിച്ചിരുന്നു. പിന്നീടാണ് വേഷത്തില്‍ മാറ്റം വരുത്തിയത്. ഏതായാലും ഫാത്തിമയുടെ ഇപ്പോഴത്തെ വിശ്വാസമനുസരിച്ച്്് ഒരു സ്്ത്രീക്കു മുന്നില്‍ മുഖാവരണം നീക്കിയത് മതവിശ്വാസത്തെ ഹനിക്കലാവില്ല എന്നു വാദിക്കാം. അന്യപുരഷനു മുന്നിലല്ലോ മുഖം കാണിക്കേണ്ടി വന്നത്. ജോലി കൃത്യമായി ചെയ്തു എന്ന് എനിക്കും ആശ്വസിക്കാം.

എന്നാല്‍, എനിക്കു പകരം അവിടെയിരുന്നത് പുരുഷനായിരുന്നെങ്കില്‍, അവനുണ്ടാകാവുന്ന നിസ്സഹായവസ്ഥയെക്കുറിച്ചോര്‍ത്ത് വ്യാകുലപ്പെട്ടു പോകുന്നു.

(പ്രശസ്ത എഴുത്തുകാരിയും കോഴിക്കോട് സഹകരണ അര്‍ബന്‍ ബാങ്ക് ജീവനക്കാരിയും ആയ മൈന ഉമൈബാന്‍ മാതൃഭൂമി പത്രത്തില്‍ എഴുതിയ കുറിപ്പ്..)
കടപ്പാട് : മാതൃഭൂമി.

No comments:

Post a Comment